ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടം; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ

 

ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി ഇംഗ്ലണ്ടിന് ഇനി 186 റൺസ് കൂടി വേണം. 41 ഓവറുകൾ മാത്രമാണ് അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത്. ഇതിനുള്ളിൽ മൂന്ന് വിക്കറ്റുകളും പിഴുത് ജയമുറപ്പിക്കാനാണ് ഇന്ത്യൻ ബൗളർമാരുടെ ശ്രമം

വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 147 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. 50 റൺസെടുത്ത റോറി ബേൺസാണ് ആദ്യം പുറത്തായത്. സ്‌കോർ 120ൽ അഞ്ച് റൺസെടുത്ത ഡേവിഡ് മലാനും പുറത്തായി. പിന്നാലെയാണ് ബുമ്രയുടെയും ജഡേജയുടെയും ഇരട്ട പ്രഹരങ്ങൾ വന്നത്.

63 റൺസെടുത്ത ഹസീബ് അഹമ്മദിനെ ജഡേജ പുറത്താക്കി. ഓലി പോപ് ബുമ്രയുടെ മുന്നിൽ വീണു. ജോണി ബെയിർസ്‌റ്റോ വന്നതും പോയതും ഒരുമിച്ചായിരുന്നു. മൊയിൻ അലിയും പൂജ്യത്തിന് വീണതോടെ ഇംഗ്ലണ്ട് 6ന് 147 എന്ന നിലയിലായി.

ജോ റൂട്ടും ക്രിസ് വോക്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഷാർദൂൽ താക്കൂറിന്റെ പ്രഹരം വന്നത്. 36 റൺസെടുത്ത ജോ റൂട്ട് കൂടി പോയതോടെ ഇംഗ്ലണ്ട് 182ന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ്.