Headlines

‘തുണ്ട് കടലാസുകളില്‍ എഴുതി കടത്തി; കാണാതെ പഠിച്ചു’; എന്‍ടിഎയിലെ ‘ വിദഗ്ധര്‍’ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് ഇങ്ങനെ

 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന് സിബിഐ. എന്‍ടിഎയിലെ വിഷയ വിദഗ്ധര്‍ ചെറിയ കടലാസിലും കാണാതെ പഠിച്ചുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തല്‍.

 

 

എന്‍ടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്നാണ് നീറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്‍ടിഎയിലെ മൂന്ന് വിഷയ വിദഗ്ധരായ മനീഷ മന്ധാരെ, പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, മനീഷ ഹവാല്‍ദാര്‍ എന്നിവരാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. തുണ്ട് കടലാസുകളില്‍ എഴുതിയും, കാണാതെ പഠിച്ചും, എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയുമാണ് ഇവര്‍ ചോദ്യങ്ങള്‍ ഒളിച്ചുകടത്തിയത്. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തില്‍ കടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 

ചോദ്യങ്ങള്‍ ചോര്‍ത്തിയ ശേഷം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തിയിരുന്നതായും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നു. മൂന്ന് വിഷയ വിദഗ്ധര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം.