യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ പുടിന്റെ നിർദേശം

 

യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മീർ പുടിൻ നിർദേശം നൽകിയതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സേനാ തലവന്മാർക്കാണ് പുടിൻ നിർദേശം നൽകിയതെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്തു.

റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങി റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെലാറൂസിൽ നിന്ന് ചർച്ച നടത്താൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി സമ്മതിച്ചതായാണ് റിപ്പോർട്ട്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു.

ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.

അതേസമയം, റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.