ടെൽ അവീവ് ∙ ഗാസയിലോ വെസ്റ്റ് ബാങ്കിലോ പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച 15 ഇന ഗാസ സമാധാന പദ്ധതിയും ഇസ്രയേൽ പ്രധാനമന്ത്രി തള്ളി. ഹമാസിനെ പൂർണമായി നിരായുധീകരിക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.”ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല,” നെതന്യാഹു പറഞ്ഞു. അതേസമയം ഗാസയിലെ സമാധാന പദ്ധതിയെ ‘മഹത്തായ മുന്നേറ്റം’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിക്കുന്നത്. എന്നാൽ സമാധാന പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ നടപ്പിലാക്കുന്നതിനു ഇസ്രയേൽ അനുകൂലിക്കാതിരിക്കുകയും ഹമാസ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഗാസയിൽ സമാധാനം പുലരുമോ എന്നതിലും ആശങ്ക ഉയരുന്നുണ്ട്. ഹമാസിനെ നിരായുധീകരിച്ചതിനു ശേഷം മാത്രമേ പിൻവാങ്ങൂ എന്ന നിലപാടിലാണ് ഇസ്രയേൽ. ഇപ്പോൾ നെതന്യാഹു ഈ നിലപാട് ശക്തിപ്പെടുത്തിയിട്ടുമുണ്ട്.ഇസ്രയേൽ ആദ്യം ആക്രമണങ്ങൾ നിർത്തണമെന്നും മുൻപത്തെ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഇതിനുശേഷം മാത്രമേ തങ്ങൾ ആയുധം ഉപേക്ഷിക്കൂ എന്നും ഹമാസ് വ്യക്തമാക്കുന്നു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുക, ഹമാസ് അടക്കമുള്ള സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുക, ഇസ്രയേൽ സൈന്യത്തെ ഗാസയിൽനിന്നും പിൻവലിക്കുക തുടങ്ങി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള 15 പദ്ധതികളാണ് ട്രംപ് മുന്നോട്ട് വച്ചത്.







