ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിന വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോഗിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം നടക്കുക തന്നെ ചെയ്യുമെന്നും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹമാസിന്റെ പൂർണ നിരായുധീകരണം ഉണ്ടാകുമെന്ന് മന്ത്രി സഭായോഗത്തിൽ നെതന്യാഹു പറഞ്ഞു. ഗസ്സയിൽ പുനനിർമാണം തുടങ്ങുന്നതിന് മുന്നോടിയായി ഹമാസ് ആയുധങ്ങളുമായി കീഴടങ്ങണമെന്നാണ് ഇസ്രയേലിന്റെ ഉറച്ച നിലപാടെന്ന് അദേഹം പറഞ്ഞു. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പ്രകാരം ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നിരുന്നു.
ആദ്യ ഘട്ടത്തിൽ ബന്ദികളുടെ കൈമാറ്റവും ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവലിയുകയും ചെയ്തിരുന്നു. ജീവിച്ചിരുന്ന 20 ഇസ്രയേലി ബന്ദികളേയും 28 മൃതദേഹങ്ങളും ഹമാസ് കൈമാറിയിരുന്നു. ഇസ്രായേൽ 2,000 പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും 330 മൃതദേഹങ്ങൾ കൈമാറുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ ഹമാസിനെ നിരായുധീകരിക്കണമെന്നതാണ് ഇസ്രയേലിന്റെ ഉറച്ച നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ ഹമാസ് തയാറായിട്ടില്ല. ഗസ്സയുടെ ഭരണം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ഹമാസിന്റെ നിലപാട്.
ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ആയുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ആക്രമണം തുടങ്ങുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.







