ലോകം ഉറ്റുനോക്കുന്ന G-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
G-7 രാഷ്ട്രങ്ങളുടെ നിർണായക ഉച്ചകോടി കാനഡയിലെ ആൽബട്ടയിൽ തുടരുകയാണ്.ഇസ്രയേൽ ഇറാൻ സംഘർഷ വിഷയത്തിൽ ചൂടേറിയ ചർച്ചകളാണ് ഉച്ചകോടിയിൽ നടക്കുന്നത്. ആഗോള സാമ്പത്തിക ആശങ്കകൾ, ഊർജ്ജ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യ അജണ്ടയിൽ ഉള്ളത്.സൈപ്രസ് സന്ദർശനം പൂർത്തിയാക്കി ഉച്ചകോടിയിൽ പങ്കെടുക്കാനായി
പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. തുടർച്ചയായി ആറാം തവണയാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ ക്ഷണിതാവാകുന്നത്. സാങ്കേതിക വൈദഗ്ധ്യം, നിർമിത ബുദ്ധി, ക്വാണ്ടം അഡ്വാൻസ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
2018 ലെ G-7 ഉച്ചകോടിയിൽ നിന്ന് ഇറങ്ങി പോയ ശേഷം വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ G-7 ഉച്ചകോടിക്ക് ഉണ്ട്. വാണിജ്യ നയരൂപീകരണം, അതിർത്തി കടന്നുള്ള സായുധ സേന വിന്യാസം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ട്രംപിൻറെ സാന്നിധ്യം സഹായകരം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്നലെ ആരംഭിച്ച G-7 രാഷ്ട്രങ്ങളുടെ ഉച്ചകോടി നാളെ സമാപിക്കും.