കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത്

45 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജി20 ഷെര്‍പ സ്ഥാനം രാജിവെച്ച അമിതാഭ് കാന്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചു. നീതി ആയോഗ് സിഇഒ ഉള്‍പ്പെടെ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. സ്റ്റാര്‍ട്ടപ്പ്, അക്കാദമിക മേഖലകളില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടരുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അമിതാഭ് കാന്ത് വ്യക്തമാക്കി.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് തലശേരി സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അമിതാഭ് കാന്ത് ടൂറിസം സെക്രട്ടറി ആയിരുന്നപ്പോഴാണ് ‘കേരളം, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണത്തിന് വലിയ പ്രചാരം ലഭിച്ചത്.

പിന്നീട് കേന്ദ്ര സര്‍വീസിലേക്ക് പോയ കാന്ത് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റെ സെക്രട്ടറിയായി. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഈസ് ഓഫ് ഡൂയിങ് ബിസിനസ് പദ്ധതികളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചു. 2016ല്‍ നീതി ആയോഗിന്റെ ആദ്യ സിഇഒ ആയി. 2022 മുതല്‍ ജി20 ഷെര്‍പയായി പ്രവര്‍ത്തിക്കുകയായിരുന്നു.