പുരുഷൻമാർ രാജ്യം വിടുന്നതിന് വിലക്ക്; ജനങ്ങൾക്ക് ആയുധം നൽകുമെന്നും യുക്രൈൻ പ്രസിഡന്റ്

റഷ്യൻ അധിനിവേശം ശക്തമായി തുടരുന്നതിനിടെ ചെറുത്തു നിൽപ്പ് ശക്തമാക്കാനൊരുങ്ങി യുക്രൈൻ. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളോട് ആയുധം കൈയിലെടുക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി നിർദേശിച്ചു. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങവെയാണ് സെലൻസ്‌കിയുടെ ആഹ്വാനം. രാജ്യത്തിനായി പോരാടാനുള്ള ഏതൊരാൾക്കും സർക്കാർ ആയുധം നൽകുമെന്നാണ് പ്രസിഡന്റ് പറയുന്നത്

സന്നദ്ധരായ ജനങ്ങൾക്ക് ആയുധം നൽകുമെന്നും അതിനാവാശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി. വിവിധ നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം നടക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്.

തലസ്ഥാനമായ കീവ് അടക്കം എല്ലാ നഗരങ്ങളിലും റഷ്യൻ ആക്രമണം ശക്തമാണ്. ഇന്ന് രാത്രിക്ക് മുമ്പായി കീവ് റഷ്യ കീഴടക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസത്തെ യുദ്ധത്തിൽ മാത്രം 137 പേർ കൊല്ലപ്പെട്ടു. നാറ്റോയിലെ 27 അംഗ രാജ്യങ്ങളോടും സഹായം തേടിയിട്ടും ആരും ചെവികൊണ്ടില്ലെന്ന് സെലൻസ്‌കി നേരത്തെ അറിയിച്ചിരുന്നു.