Headlines

വന്ദേമാതരവുമായി ബന്ധപ്പെട്ട അധിക്ഷേപ പരാമർശം: മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: വന്ദേമാതരവുമായി ബന്ധപ്പെട്ട അധിക്ഷേപപരാമർശത്തിൽ കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മലിനെതിരെ തുറന്നടിച്ച് മന്ത്രിമാർ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വി സിയുടെ നടപടി പദവിയ്ക്ക് നിരക്കാത്തത് എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. അതേസമയം കാലടി സർവകലാശാ വി സി ഡോക്ടർ സിസ തോമസിനെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തെ മന്ത്രിമാർ വിമർശിച്ചു.

വിസിമാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് രാഷ്ട്രീയ ദ്രുവീകരണം നടത്തുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങൾ ആര് ചെയ്താലും തെറ്റാണ് എന്നാണ് സർക്കാർ നിലപാടെന്നും മന്ത്രിമാർ വ്യക്തമാക്കി. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരളാ സർവകലാശാല വി സി ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ പരാമർശം. വി സി മോഹനൻ കുന്നുമ്മലിനെതിരെയുള്ള വിമർശനം എൽഡിഎഫ് നേതാക്കളും വിദ്യാർഥി സംഘടനകളും ആവർത്തിക്കുകയാണ്.
അതേസമയം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സി ഡോക്ടർ സിസ തോമസിനെതിരായ എസ്എഫ്ഐ പ്രതിഷേധം, അപരിഷ്കൃതമെന്ന് മന്ത്രി റോജി എം ജോൺ വിമർശിച്ചു. ശവമഞ്ചം ഒരുക്കിയത് പ്രാകൃത നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.