ചന്ദ്രനില്‍ കെട്ടിടനിര്‍മാണം:ഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ബെംഗളൂരു: ഭാവിയിൽ ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം.

ചിലപ്രത്യേകതരം ബാക്ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഭാവിയിൽ ഇത്തരം കട്ടകൾ ഉപയോഗിച്ച് ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ നിർമിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.

രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകർ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടുമുതൽ ബഹിരാകാശ പര്യവേക്ഷണം വളർന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ വിഭവങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാൽ ചന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളിൽ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകർ ഇപ്പോൾ ചിന്തിക്കുന്നത്.

ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.

മനുഷ്യന്റെ മൂത്രത്തിൽ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്താമെന്നാണ് ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു.

ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറിൽ നിന്ന് വേർതിരിക്കുന്ന പശയാണ് ഉപയോഗിക്കുക. ഭാവിയിൽ ഇത്തരം നിർമിതികൾ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.ഇത്തരം നിർമാണത്തിന് ഉപയോഗിക്കുന്ന ഒന്ന് സ്പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യുറിയ, കാൽസ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാൽസ്യം കാർബണേറ്റ് തരികൾ ഉത്പാദിപ്പിക്കുന്നത്.ഇത്തരത്തിൽ നിർമിച്ചെടുക്കുന്നതിനെ ഏത് രൂപത്തിലേക്ക് മാറ്റാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.