മെഡിക്കൽ കോളേജ്: ഇടതു സർക്കാർ വയനാടൻ ജനതയെ നിരന്തരം വഞ്ചിക്കുകയാണെന്ന് യൂത്ത് ലീഗ്

കൽപ്പറ്റ: ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിക്കുകയും ,സ്ഥലം ലഭ്യമാക്കുകയും ചെയ്ത വയനാട് മെഡിക്കൽ കോളേജ് അനന്തമായി നീട്ടികൊണ്ട് പോകുന്ന ഇടതു സർക്കാർ  വയനാടൻ ജനതയെ നിരന്തരം വഞ്ചിക്കുകയാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി.ഹുനൈസ്;സെക്രട്ടറി സി.ഷിഹാബ് എന്നിവർ ആരോപിച്ചു.ഇല്ലാത്ത പരിസ്ഥിതി പഠന റിപ്പോർട്ടിൻ്റെ പേരിൽ രാഷ്ട്രീയ ഈഗോയുടെയും, സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭൂമിക്കച്ചവട താൽപര്യത്തിൻെറയും  പേരിലാണ് മടക്കി മലയിൽ നിന്ന് പദ്ധതി മുടങ്ങിയതെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.  കൽപ്പറ്റ എം.എൽ.എ കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും ഈ കഴിഞ്ഞ തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത്  സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്നും ,തൊഴിൽ വാഗ്ദാനം നടത്തിയും ജനത്തെ നിരന്തരം വഞ്ചിക്കുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കൽപ്പറ്റ എം എൽ എ യും സി.പി.എം പാർട്ടി നേതൃത്വത്തിൻ്റെയും പക്ഷം തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൻ്റെ പൊതുവികസനത്തിലും ബാധിച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു