ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകിയിട്ടുള്ളത്.
വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം കുടുങ്ങി. അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോൾ 18 മുതൽ 19 വരെ തൊഴിലാളികൾ ഉള്ളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.അതിൽ 16 ഓളം തൊഴിലാളികളെ ഉടൻ തന്നെ രക്ഷിക്കാനായി സാധിച്ചു. ടിഎച്ച്ഡിസി (THDC)-യുടെ ജലവൈദ്യുത പദ്ധതിക്കായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന തുരങ്കമാണിത്.









