Headlines

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

 

നിയമനക്രമക്കേട് വിവാദത്തിൽ ചെയർമാൻ എം ആർ ബൈജുവിനെതിരെ രൂക്ഷവിമർശനവുമായി പിഎസ്‌സി യോഗത്തിൽ ബോർഡ് അംഗങ്ങൾ. ക്രമക്കേട് അന്വേഷണം ആഭ്യന്തരവിജിലൻസിന് പകരം, പരീക്ഷാ കൺട്രോളർക്ക് കൈമാറിയ ചെയർമാന്റെ നടപടി അംഗീകരിക്കാൻ കഴിയാത്തതെന്നാണ് വിമർശനം. ചെയർമാന്റെ നടപടി പിഎസ്സിയെ സംശയ നിഴലിൽ ആഴ്ത്തിയെന്ന് അംഗങ്ങൾ പറഞ്ഞു. നിലവിലെ അന്വേഷണം മരവിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തിലായിരിക്കും സർക്കാർ തല അന്വേഷണം ഉണ്ടാകുമോ എന്നകാര്യത്തിൽ തീരുമാനം ഉണ്ടാകുക.

 

 

പിഎസ്‌സിയിൽ നടന്ന പരീക്ഷ ക്രമക്കേടിനെതിരെയും, വിജിലൻസ് അന്വേഷണം അട്ടിമറിച്ച് അന്വേഷണ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകിയ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് 5 റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിഞ്ഞ് പോകാതെ പിഎസ്‌സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.