ഇ20 പെട്രോൾ സുരക്ഷിതം: വാഹനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്രം

 

വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതം എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

 

 

വാഹനങ്ങൾക്ക് വ്യാപകമായ തകരാറുകൾ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ ഇല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയതും 2016-ന് മുമ്പ് നിർമ്മിച്ചതുമായ ബിഎസ് 3 വാഹനങ്ങളിൽ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാം. ഇത് വാഹനത്തിൻ്റെ സാധാരണ സർവീസിങ് സമയത്ത് എളുപ്പത്തിൽ പരിഹരിക്കാമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിശദമാക്കി. ചോദ്യചിഹ്നമാകുന്ന ഇന്ധന ക്ഷമതയും വാഹനങ്ങൾക്കുണ്ടാകുന്ന അറ്റകുറ്റപണികളുമാണ് വലിയൊരു വിഭാഗം ജനങ്ങളെ E20 പെട്രോളിനെതിരെ രംഗത്ത് വരാൻ പ്രേരിപ്പിച്ചത്.

 

20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ ആണ് ഇ 20 ഇന്ധനം. കരിമ്പ്, ചോളം, ബാർലി എന്നിവയുടെ കാർഷികാവശിഷ്ടത്തിൽ നിന്ന് വാറ്റിയെടുക്കുന്ന ആൽക്കഹോൾ കലർന്ന ഇന്ധനമാണ് എഥനോൾ. രാജ്യത്ത് വൻമാറ്റങ്ങൾ കൊണ്ടുവരുമെന്നും ഭാവിയുടെ ഇന്ധനം 100 ശതമാനം ബയോ-എഥനോൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ ഇ 20 രാജ്യവ്യാപകമാക്കുന്ന പദ്ധതിയിലേക്ക് കടന്നത്. എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായാണ് ഇ20 ഇന്ധന പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്.