‘കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നു, ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും, മറ്റ് പാർട്ടികൾ സമീപിച്ചിട്ടില്ല’; കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര

കാസർഗോഡ് കുമ്പളയിലെ താത്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടുന്നുവെന്ന് കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര. രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ ജനങ്ങളുടെ പ്രശ്നം മന്ത്രാലയത്തെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ നിതിൻ ഗഡ്കരി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.അടുത്ത അഞ്ചുമണിക്കൂറിൽ ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനം അല്ല. ജനങ്ങളുടെ പരാതി പഠിച്ചാണ് നടപടി. മറ്റ് രാഷ്ട്രീയ പാർട്ടികൾ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല.

യുഡിഎഫ് എൽഡിഎഫ് പാർട്ടികൾ നടത്തുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്. ഇതിന്റെ ക്രെഡിറ്റ് വേണ്ട. ജനങ്ങൾക്ക് വേണ്ടി ചെയ്തതാണ്. കഴിഞ്ഞ ദിവസം തീരുമാനം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര വ്യക്തമാക്കി.
.
അതേസമയം കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി കാസർഗോഡ് ബിജെപി ജില്ലാ അധ്യക്ഷ എം എൽ അശ്വിനി രംഗത്തെത്തിയിരുന്നു. കുമ്പളയിൽ ടോൾ അവസാനിപ്പിക്കാൻ ഇടപെട്ടത് രാജീവ്‌ ചന്ദ്രശേഖറും, ജില്ലാ നേതൃത്വവുമെന്ന് എം എൽ അശ്വിനി പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് മാസം മുതൽ ഇടപെടൽ തുടങ്ങി. മെയ് മാസം മുതൽ നടത്തിയ ഇടപെടൽ എം എൽ അശ്വിനി വിശദീകരിച്ചു. രാജീവ്‌ ചന്ദ്രശേഖർ സെപ്തംബർ മാസത്തിൽ നിതിൻ ഗഡ്കരിക്ക്‌ കത്ത് നൽകിയിരുന്നു. ആക്ഷൻ കമ്മിറ്റി നടത്തിയത് നാടകമെന്നും അവർ പ്രതികരിച്ചു.

ടോൾ പ്ലാസ ഫയൽ അവസാനിപ്പിച്ചതായി കേന്ദ്ര ഉപരിതലഗതാഗത ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽനിന്ന് സംസ്ഥാന അധ്യക്ഷനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ടോൾ പ്ലാസ നിർത്തണമെന്നാവശ്യപ്പെട്ട് ദീർഘകാലമായി നാട്ടുകാർ സമരത്തിലായിരുന്നു.

ആരിക്കാടി ടോസപ്ലാസ വിഷയത്തിൽ ചിലർ നാടകം കളിക്കുകയാണ്. മറ്റുള്ളവർ ചെയ്തതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ബിജെപി എന്നും ജനപക്ഷത്താണ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ അപേക്ഷ കേന്ദ്രത്തിനു നൽകാൻ ഇടപെട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് നന്ദിയറിയിക്കുന്നു. ആരിക്കാടി ടോൾപ്ലാസ നിർത്തലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരോടും നന്ദിയുണ്ടെന്നും എം എൽ അശ്വിനി വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ ഇന്നലെ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ശ്രീ. നിതിൻ ഗഡ്കരി അവർകൾക്കും ശ്രീ. നരേന്ദ്രമോദിജിയ്ക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.