Headlines

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

 

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശമാണെന്നും സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രോഗികളെ കൂടുതല്‍ മാനസികമായി തകര്‍ക്കുന്ന സാഹചര്യമെന്നും വിമര്‍ശനമുണ്ട്. തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

 

 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരും ഹൈക്കോടതി നിയോഗിച്ച അമികസ് ക്യൂറിയുമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ കുറേ കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ടെന്നും, ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അന്ന് പ്രതികരിച്ചിരുന്നു.സന്ദര്‍ശനത്തിനിടെ ആശുപത്രി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗവുമുണ്ടായിരുന്നു. യോഗത്തില്‍ ആശുപത്രിയിലെ പരിമിതികളെക്കുറിച്ച് സൂപ്രണ്ട് വിവരിച്ചു. ശേഷം വാര്‍ഡുകളും ആശുപത്രി ചുറ്റുപാടും എല്ലാം ജസ്റ്റിസുമാരും അമിക്കസ് ക്യൂറിയും സന്ദര്‍ശിച്ചു. തുടര്‍ന്ന് സെല്ലില്‍ ഉള്ള രോഗികളെ കാണാനും ഹൈക്കോടതി ജഡ്ജിമാര്‍ മറന്നില്ല.

 

ആശുപത്രിയിലെ മുന്‍വശത്തെ ഗേറ്റ് പൊളിച്ചുമാറ്റി കൂടുതല്‍ സുരക്ഷിതത്വമുള്ള ഗ്രേറ്റ് സ്ഥാപിക്കണമെന്ന് ജസ്റ്റിസ് മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി വികസനത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഹൈക്കോടതി അമിക്കസ് ക്യൂറിയെ അറിയിക്കാനും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് ജസ്റ്റിസുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.