Headlines

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് രാജീവ് ചന്ദ്രശേഖർ; പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലെന്ന് നേതാക്കൾ

 

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫണ്ട് തട്ടിപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടിയ നേതാക്കൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞു. തട്ടിപ്പ് നടത്തിയത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരാതികൾ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.

 

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് ലഭിച്ച് തല ഉയർത്തി നിൽക്കുന്നതിനിടെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ വൻ തിരിച്ചടി ഏറ്റിരിക്കുന്നത്.എന്നാൽ തിരിമറി ഒന്നും നടന്നിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഇതിനിടെ തെളിവുകൾ ഓരോന്നായി പുറത്തുവരികയും ചെയ്തു.തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് അഞ്ജന ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടിയെടുത്തെങ്കിലും പാർട്ടി പിന്നീട് തിരുത്തി. നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. ഫണ്ട് തിരിമറിയിൽ തൽക്കാലം നടപടി വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം. ഇതിനിടെ പാർട്ടിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ, പരാതിയുമായി ബിജെപി നേതാവ് കോടതിയെ സമീപിച്ചു. തന്റെ കടയുടെ GST നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വാമനപുരം മണ്ഡലം സെക്രട്ടറി പ്രമദചന്ദ്രനാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മുമ്പ് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് പ്രമദചന്ദ്രൻ പറയുന്നു.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഉയർന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കുകൂട്ടലിൽ 3.25 ലക്ഷം രൂപയുടെ കൊടി പ്രമദ ചന്ദ്രന്റെ വാമനപുരത്തെ കടയിൽ നിന്ന് വാങ്ങിയെന്ന ബില്ലും ഉൾപ്പെടുത്തിയിരുന്നു.എന്നാൽ പ്രമദ ചന്ദ്രന്റെ കടയിൽനിന്ന് കൊടികൾ വാങ്ങിയിട്ടില്ല. വാർത്തകൾ പുറത്തുവന്നതോടെ വാമനപുരത്തെ ബിജെപി മണ്ഡലം സെക്രട്ടറി കൂടിയായ പ്രമദ ചന്ദ്രൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഇമെയിൽ മുഖേന പരാതി നൽകി.തുടർന്ന് പോലീസിലും. എന്നാൽ അന്വേഷിക്കാൻ ആരും തയ്യാറായില്ല.തുടർന്നാണ് നെടുമങ്ങാട് കോതിയെ സമീപിച്ചത്.