കന്യാസ്ത്രീകൾ നടത്തിയത് മത പരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും. നീതിക്ക് എതിരായ ഏത് ആക്രമണത്തെയും അപലപിക്കുന്നു. കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കന്യാസ്ത്രീകൾക്ക് നേരെ ഉയർന്ന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ മതപരിവർത്തന നിയമമുണ്ട്. ആ നിയമം പാസാക്കിയത് കോൺഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ജനങ്ങൾ മനസിലാക്കണമെന്ന് അദേഹം പറഞ്ഞു.
ജനങ്ങളെ വിഡ്ഢിയാക്കി, വിഷം നിറച്ച് പേടിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു.