ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.
മനുഷ്യക്കടത്ത് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഛത്തീസ്‌ഗഡ് പൊലീസ് അറസ്റ്റു ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അതീവ ഗൗരവത്തോടെ കേന്ദ്രസർക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നിരപരാധികൾക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.