Headlines

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; നെയ്‌ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം നടത്തി നല്‍കുന്നതില്‍ പിരിച്ചത് ലക്ഷക്കണക്കിന് രൂപ

വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും. നെയ്‌ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം നടത്തി നല്‍കുന്നതിലാണ് പണപ്പിരിവ്. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പിരിച്ചത്. 2021 മുതല്‍ 2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് ഇത്തരത്തില്‍ എത്തിച്ചത്.

വിവിധ ഇടങ്ങളിലെ ഭക്തരില്‍ നിന്ന് നെയ്‌ത്തേങ്ങകള്‍ ശേഖരിക്കും. ഇത് പമ്പയില്‍ നിന്ന് ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കും. ഇതുവഴിയാണ് ലക്ഷക്കണക്കിന് രൂപ പിരിച്ചത്. ആചാരപ്രകാരം ഇരുമുടിക്കെട്ടുകളിലാണ് നെയ്‌ത്തേങ്ങ എത്തിക്കേണ്ടത്. 2023-ല്‍ ഇത് കണ്ടെത്തുകയും ഇടപാട് ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു.

അതേസമയം, ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ 2019ലെ വിഡിയോ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം.

സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതിന്റെ തെളിവാണ് പുറത്ത് വന്നത്. ആറ് വര്‍ഷം മുന്‍പ് ഒരു യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ദൃശ്യങ്ങളാണിത്.