രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാംതരംഗ സാധ്യതയെന്ന് ആരോഗ്യവിദഗ്ധർ

ഒമിക്രോൺ വ്യാപനം തീവ്രമായാൽ ഫെബ്രുവരിയോടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായേക്കുമെന്ന് ആരോഗ്യവിദഗ്ധർ. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകടസാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ജനിതക ശ്രേണികരണ പരിശോധനാ ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്

മഹാരാഷ്ട്രയിൽ മാത്രം പത്ത് പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ആർടിപിസിആർ ടെസ്റ്റിന്റെ നിരക്കും കുറച്ചു. ലാബുകളിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് 350 രൂപയാക്കി.