ഒമിക്രോൺ ആശങ്ക: മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത് കേന്ദ്രം പരിഗണിക്കുന്നു

ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. ദേശീയ സാങ്കേതിക സമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്

വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലുമാണ് പ്രതിരോധ ശേഷി വേഗം കുറയുന്നത്. ഈ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് പരിഗണിക്കുന്നത്

ഒമിക്രോണിനെ നേരിടാൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ നിർദേശം നൽകിയിട്ടില്ല. ഡിസംബർ ഏഴിന് ചേരുന്ന ഡബ്ല്യു എച്ച് ഒയുടെ ഉപദേശക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.