തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്തിപ്പിന് നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തതിൽ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകും

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങൾ നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളവും നൽകുന്നത്. കേരളത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് തീരുമാനം

അതോറിറ്റിയുടെ വരുമാനം വർധിപ്പിക്കാനും വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഈ നീക്കത്തിനെതിരെ സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു.