സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. തിരുവനന്തപുരത്ത് 12 ഉം കൊല്ലത്ത് അഞ്ചും പത്തനംതിട്ടയില്‍ ആറും ആലപ്പുഴയില്‍ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയില്‍ ഒന്നും എറണാകുളത്ത് നാലും തൃശൂരില്‍ 19 ഉം പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസര്‍കോടും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

 

ആര്‍ദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാര്‍ത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.