രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ തകർന്നു; ലഞ്ചിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടം

 

കാൺപൂർ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മത്സരം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. 51ന് 5 എന്ന നിലയിൽ നിന്നും ശ്രേയസ്സ് അയ്യരും അശ്വിനും ചേർന്നുള്ള കുട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.

14ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 32ൽ നിൽക്കെ പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 22 റൺസാണ് പൂജാര എടുത്തത്. സ്‌കോർ 41ൽ നാല് റൺസെടുത്ത രഹാനെയും സ്‌കോർ 51ൽ 17 റൺസെടുത്ത മായങ്ക് അഗർവാളും പുറത്തായി

ഇതേ സ്‌കോറിൽ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക് വീണു. ഇവിടെ നിന്ന് അശ്വിനും ശ്രേയസും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിച്ചു. അശ്വിൻ 20 റൺസുമായും ശ്രേയസ് അയ്യർ 18 റൺസുമായും ക്രീസിലുണ്ട്‌