ബെയ്ജിങ് ∙ ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന് ചൈനയിലേക്ക് അടുക്കുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി തായ്‍വാനിലെ രണ്ട് വിമാനത്താവളങ്ങൾ 1,300 വിമാന സർവീസുകൾ റദ്ദാക്കി. ഷാങ്ഹായിലെ ഹോങ്‌ക്വിയാവോ, പുഡോങ് വിമാനത്താവളങ്ങൾ 60 ശതമാനത്തോളം സർവീസുകൾ റദ്ദാക്കി. കാറ്റിന്റെ സ്വാധീനത്തിൽ വടക്കന്‍ തായ്‍വാനിൽ മഴ കനക്കുകയാണ്. തായ്‍വാന്റെ തലസ്ഥാനമായ തായ്‍പേയിൽ ഉൾപ്പടെ കനത്ത മഴയാണ് പെയ്യുന്നത്. തായ്‌ഷോ നഗരത്തില്‍ നിന്ന് 3,90,0000 പേരെയും ഷാങ്ഹായിൽ നിന്ന് മൂന്ന് ലക്ഷം പേരെയും ഒഴിപ്പിച്ചു. ഫെറികളും ക്രൂയിസുകളും റദ്ദാക്കിയതായി ഷെജിയാങ്ങിലെ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെത്തെ റിപ്പോർട്ട് പ്രകാരം മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലാണ് ഡോൾഫിൻ വീശിയടിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ സെജിയാങ് പ്രവിശ്യയിലും ഫുജിയാൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും ആഞ്ഞടിക്കുമെന്ന് എപി റിപ്പോർട്ട് ചെയ്തു. ചൈനയുടെ ചിലയിടങ്ങളിൽ വരും ദിവസങ്ങളിൽ 200 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും സെജിയാങ്ങിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. 44,000ത്തിലേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജൂലൈ 27ന് പസഫിക് സമുദ്രത്തിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. മണിക്കൂറിൽ 216 കി.മീ വരെ വേഗതയുള്ള അതിശക്തമായ സൂപ്പർ ടൈഫൂൺ ആണിത്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയത്.







