ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേര ഇളകി; ഇസ്രായേലിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കും

ഇസ്രായേലിൽ 12 വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാൻ അന്തിമ ധാരണയിലെത്തി. ഇതോടെയാണ് നെതന്യാഹുവിന്റെ കസേര ഇളകിയത്

യെർ ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടി, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി, യമിന പാർട്ടി, ഇസ്രായേൽ ബെയ്തിനു, ലേബർ പാർട്ടി, ന്യൂ ഹോപ് പാർട്ടി, മെർത്‌സ്, റാം, എന്നീ പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയാണ് റാം. ഇസ്രായേൽ രാഷ്ട്രീയത്തിലെ അപൂർവമായ സംഭവമാണിത്.

പാർലമെന്റായ നെസറ്റിൽ 61 സീറ്റ് ഭൂരിപക്ഷം തെളിയിച്ചാൽ ഈ സഖ്യത്തിന് അധികാരത്തിലേറാം. ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും. ഈ പാർട്ടികൾക്ക് എല്ലാവർക്കും കൂടി 62 സീറ്റുകളുണ്ട്. ധാരണപ്രാകരം യമിന പാർട്ടി തലവൻ നഫ്താലി ബെന്നറ്റ് ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയാകും. രണ്ടാം ഘട്ടത്തിൽ ലാപിഡ് അധികാരത്തിലേറും.