ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി പൊലീസ്

തൃശൂർ ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ കേസെടുത്തു. നെന്മിണി സ്വദേശി പ്രഹ്ളേഷ് , കണ്ടാണിശ്ശേരി സ്വദേശി വിവേക് ദാസ് എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഗുരുവായൂർ ടെംമ്പിൾ പൊലീസാണ് കേസെടുത്തത്. ഇരുവരും ഒളിവിൽ ആണ്.

കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഈ മാസം പത്തിനാണ് ഗുരുവായൂർ സ്വദേശി മുസ്തഫ ജീവനൊടുക്കിയത്. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും രേഖകൾ പിടിച്ചെടുക്കാനും അന്വേഷണ സംഘം നടപടി ആരംഭിച്ചു. ഇതിനിടെ, മുസ്തഫയുടെ മരണത്തിന് ശേഷവും ഗുണ്ടാസംഘം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രഹ്ളേഷിന്റെ ഭീഷണി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഗുണ്ടാസംഘം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ട്.