Headlines

പാളയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ഓപ്പറേഷൻ തൂഫാനിലെ വൈരാഗ്യം, പിന്നിൽ ലഹരിമാഫിയ ?

 

കോഴിക്കോട് ∙ പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജുവിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ബിജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ക്രൂരമായാണ് കൊലപ്പെടുത്തിയത്. പശുക്കച്ചവടക്കാരനാണ് മരിച്ച ബിജു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ നഗരമധ്യത്തിലെ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് രക്തം വാർന്ന് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കഴുത്തിലും ശരീരത്തിലും വെട്ടേറ്റ പാടുകള്‍ കണ്ടത്. ലഹരിമരുന്ന് മാഫിയയാണ് കൊലപാതകത്തിനു പിന്നാലെന്ന് കുടുബം സംശയം പ്രകടിപ്പിച്ചു. സമീപത്തെ പറമ്പ് ലഹരിമാഫിയയുടെ താവളമാണെന്നും അവരെ ചോദ്യം ചെയ്തതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇവരെപ്പറ്റി ബിജു പൊലീസിൽ വിവരം അറിയിച്ചിരുന്നതായും സൂചനയുണ്ട്.

സംഭവത്തിൽ ചില സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിനാണ് ആഴത്തിൽ മുറിവേറ്റത്. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ ബേബി പറഞ്ഞു.