Headlines

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും.

കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടത് സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള തെളിവാണ്. നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയില്‍ വരും.

ദേവസ്വം ബോര്‍ഡിന്റെ സബ് ഗ്രൂപ്പ് മാന്വല്‍ ലംഘിച്ച്, സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉദ്യോഗസ്ഥര്‍ തന്നെ വിലപിടിപ്പുള്ള സ്വര്‍ണ പാളികള്‍ കൈമാറിയെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. 30 കിലോ സ്വര്‍ണ്ണമുള്ള വിഗ്രഹങ്ങളെ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തി. 40 വര്‍ഷം വാറണ്ടിയുണ്ട്, എന്നിട്ടും 2024 ല്‍ വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി , സ്വര്‍ണ പാളി ഇളകി. 202 ല്‍ വീണ്ടും അതേ പോറ്റിക്ക് കൈമാറി, 2019ലെ ക്രമക്കേട് മറച്ചുവെക്കാന്‍ ആയിരുന്നു ഇത്തരം നീക്കങ്ങള്‍? സന്നിധാനത്ത് തന്നെ ഇത്തരം പണികള്‍ വേണമെന്ന് ക്ഷേത്രം തന്ത്രി നിര്‍ദ്ദേശം നല്‍കി, ഇതും അവഗണിക്കപ്പെട്ടു, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഈ സ്വര്‍ണ്ണപ്പണിക്കുള്ള സാങ്കേതിക വൈദഗ്ധ്യത്തില്‍ ദേവസ്വം കമ്മീഷണര്‍ക്ക് തന്നെ സംശയം ഉണ്ടായിരുന്നു. വളരെ വൈകാതെ തന്നെ 7 ദിവസം കൊണ്ട് ഒരാഴ്ചകൊണ്ട് നിലപാട് മാറി. പണികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ താല്‍പര്യ പ്രകാരം പണികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് നിര്‍ദേശിച്ചു എന്ന് വീണ്ടും കത്ത്. 2025ല്‍ വീണ്ടും പാളികള്‍ കൈമാറിയപ്പോള്‍,
ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന 23ലെ ഉത്തരവ് അവഗണിച്ചു – തുടങ്ങിയ നിര്‍ണായകമായ കാര്യങ്ങളാണ് ഉത്തരവിലുള്ളത്. ദേവസ്വം പ്രസിഡന്റിന്റെ നിര്‍ദേശ പ്രകരമാണ് നല്‍കിയതെന്നും വ്യക്തമാക്കുന്നുണ്ട്. 2021 ലെ സ്വര്‍ണ്ണ പീഠം സ്വര്‍ണ്ണം പൂശിയത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടുന്നു.അന്വേഷണം ദ്വാരപാലക പാളിയില്‍ മാത്രം ഒതുക്കരുതെന്നും കോടതി പറയുന്നു.