Headlines

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള: ‘നിര്‍മാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ ശക്തമായി പ്രതിഷേധിക്കും’ ; ബി ഉണ്ണികൃഷ്ണന്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്ക് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിര്‍മാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സെന്‍സര്‍ ബോര്‍ഡ് നടപടി ഫെഫ്ക ചോദ്യം ചെയ്തു.

ചിത്രത്തിന്റെ സംവിധായകനുമായി സംസാരിച്ചുവെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് രേഖാമൂലം അവര്‍ക്ക് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നാളെ കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ടൈറ്റിലില്‍ നിന്ന് മാത്രമല്ല, ആ കഥാപാത്രത്തിന്റെ പേരും ജാനകി എന്നത് ഉപയോഗിക്കാന്‍ പാടില്ലെന്ന് വാക്കാല്‍ അവരോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടി സ്റ്റേറ്റിനെതിരെ നടത്തുന്ന നിയമ പോരാട്ടമാണ് ആ സിനിമയുടെ ഇതിവൃത്തം. അത്തരത്തിലുള്ള ഒരു അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് ഇടാന്‍ പാടില്ലെന്നാണ് പറയുന്നത്. വളരെ വിചിത്രമായിട്ടുള്ള ഒരു കാര്യമാണിത് – അദ്ദേഹം വ്യക്തമാക്കി.

സിബിഎഫ്‌സിക്ക് ഒരു ഗൈഡ്‌ലൈന്‍ ഉണ്ടെന്നും ഇതനുസരിച്ചാണ് സിനിമയുടെ കണ്ടന്റ് ഉണ്ടാക്കുന്നതും അത് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ ഗൈഡ്‌ലൈനിലൊന്നും ഇങ്ങനെയൊരു സംഗതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്മകുമാര്‍ എന്ന സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സ്വതന്ത്ര സിനിമയ്ക്കും ഇതേ വിധിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൈഡ്‌ലൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പേരുകള്‍ അടിച്ചു തന്നാല്‍ അതിനനുസരിച്ച് സിനിമ എടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

എങ്ങോട്ടാണ് നമ്മളീ പോകുന്നത്. നമുക്ക് പേരിടാന്‍ പറ്റുന്നില്ല. നമ്മളുടെ കഥാപാത്രങ്ങള്‍ ഹിന്ദു മതത്തില്‍ പെടുന്നവരാണെങ്കില്‍ എങ്ങനെ പേരിട്ടാലും ഒരു ദേവന്റെയോ ദേവിയുടെയോ പേരായിരിക്കും. നാളെ എന്റെ പേര് എനിക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് പേടി – അദ്ദേഹം പഞ്ഞു.

തങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഇതിലുണ്ടാകുമെന്നും പ്രത്യക്ഷ സമരത്തിലേക്ക് പോകണമെങ്കില്‍ അങ്ങനെ ചെയ്യുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്തുതരത്തിലുള്ള നിയമത്തിന്റെ പേരിലാണ് ഇത്തരൊരു ആവശ്യം എന്നത് അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താന്‍ നേരിട്ട് ഇടപെട്ട് സംസാരിച്ചുവെന്നും എന്നിട്ടും പ്രതികരണമില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.