എസ്.ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

 

ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്‌.യു പരാതിയിൽ ആവശ്യപ്പെട്ടു.

തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒരു എം.പിയാണ് താനെന്നും, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്, താൻ മേയറല്ല എന്നും സുരേഷ് ഗോപി എസ്.ഐയോട് പറഞ്ഞു. തൃശൂര്‍ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം.

ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാല്‍ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്നു ഒല്ലൂര്‍ എസ്‌ഐ ഇതേ തുടർന്നാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.

  1. അതേസമയം എം.പിയെ സല്യൂട്ട് ചെയ്യേണ്ട എന്ന തീരുമാനം പൊലീസ് അസോസിയേഷന് എടുക്കാൻ പറ്റില്ല എന്നും അത് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്നും അങ്ങനെ ഒരു തീരുമാനം രാജ്യസഭാ ചെയർമാൻ തന്നെ അറിയിച്ചാൽ അത് പാലിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.