അമ്മ ഓഫീസിനു മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്ന നിലപാടെന്ന് നടൻ ജയൻ ചേർത്തല. റീത്ത് നൽകിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയൻ ചേർത്തല അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു.
സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് “അച്ഛനില്ലാത്ത അമ്മ ” റീത്തുമായി ഓഫീസിലെത്തിയത്.
അതേസമയം താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടർന്നേക്കും. മത്സരം ഉണ്ടെങ്കിൽ ഒരു പദവിയും സ്വീകരിക്കില്ലെന്ന് മോഹൻലാൽ നേരത്തെ അഡ്ഹോക് കമ്മറ്റിയെ അറിയിച്ചിരുന്നു.13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി.
മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റി അവസാന യോഗത്തിലാണ് അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്. ഭാഗിക സമ്മതം മൂളിയ മോഹൻലാലിനെ മുന്നിൽ നിർത്തി അഡ്ഹോക് കമ്മറ്റിയിലെ മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തുതി കരുത്തുറ്റ ഭരണസമിതി കെട്ടിപ്പടുക്കുകയാണ് അഡ്ഹോക് കമ്മറ്റി ലക്ഷ്യമിടുന്നത്. മോഹൻലാൽ തന്നെ നേതൃനിരയിൽ വരണമെന്നാണ് പൊതുതാല്പര്യമെന്ന് നടി ശ്രീദേവി ഉണ്ണി പറഞ്ഞു.