പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണ കേസില്‍ നിര്‍ണ്ണായക വഴിതിരിവ്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍. പഹല്‍ഗാം സ്വദേശികളാണ് പിടിയില്‍ ആയവര്‍. ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കിയ പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടി. ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് താമസ സൗകാര്യം ഒരുക്കി. ഭീകരര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങള്‍ ഇവര്‍ കൈമാറിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു.

പാകിസ്താന്‍ പൗരന്മാരായ മൂന്ന് ലഷ്‌കാരെ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരുടെയും മൊഴി. ഇതോടെ എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയാണ് ഉണ്ടായത്. ആക്രമണം നടത്തി ഭീകരര്‍ പാകിസ്താനിലേക്ക് തിരിച്ചുകടന്നതായും സൂചനകള്‍ ഉണ്ട്. എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.