അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയും; ഇസ്രയേലിന്റെ ആക്രമണത്തിൽ പങ്കില്ല’; ട്രംപ്

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ‌ അറിയുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാൻ ആക്രമണം ഉണ്ടായ പ്രദേശങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശനം നടത്തി. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് പ്രതികരണം. ഇതിനിടെ ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്റാനിലെ മെഹ്റാബാദ് ,കാരജ്, ഇമാം ഖൊമെനി വിമാനങ്ങൾ ആക്രമിക്കപ്പെട്ടു.

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും നിർത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി വ്യക്തമാക്കിയിരുന്നു. ലോകരാജ്യങ്ങളുടെ അഭ്യർഥനകൾ തള്ളി ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ എണ്ണസംഭരണശാലയ്ക്കും എണ്ണ ശുദ്ധീകരണശാലയ്ക്കും തീപിടിച്ചു. വലിയ നാശനഷ്ടമാണ് ഇസ്രേൽ ആക്രമണത്തിൽ ഇറാനു സംഭവിച്ചത്.

ഇറാൻ പരമോന്നത നേതാവ് അയത്തോള്ള ഖമനെയിയുടെ സാമ്രാജ്യം ചാമ്പലാക്കും എന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു ഇന്നലെ പ്ര്യഖ്യാപിച്ചു.പിന്നാലെയാണ് തെഹ്റാൻ വിമാനതാവളം തകർത്തത്. അതേസമയം, ഇസ്രേലിനെ സഹായിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. മധ്യേഷ്യ സംഘർഷ ഭരിതമായതോടെ, ലോകമെമ്പാടും വാണിജ്യ അസ്ഥിരത രൂക്ഷമായിക്കഴിഞ്ഞു. ഓഹരി വിപണിയിൽ വൻ തകർച്ച, സ്വർണ വിലയിലെ കുതിച്ചു കയറ്റം എന്നിവ തുടരുകയാണ്.