ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു

 

അഹമ്മദാബാദ്: ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവച്ചതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഇന്നലെ ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത വരവ്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനും ഘട്ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 1.17 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹംതോല്‍പ്പിച്ചത്. ഘട്‌ലോദിയ മണ്ഡലത്തില്‍ നിന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ദര്‍ശന ജാര്‍ദോഷ്, പര്‍ഷോത്തം രുപാല, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.