പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ സമ്മേളനം ചേരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഫയല്‍ ഗവര്‍ണര്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സർക്കാരിന്റെ ആവശ്യം തള്ളിയത്.

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല.

സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ഇല്ലെന്ന നിലപാടെുത്ത ഗവർണർ, സ്പീക്കറിനോട് വിശദീകരണവും തേടിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ നിരാകരിക്കണമെന്നുമുള്ളതാണ് സര്‍ക്കാരിന്റെ പ്രമേയം. ആ പ്രമേയമാണ് പ്രതിപക്ഷവുമായി ചേര്‍ന്ന് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ സര്‍ക്കാരിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമാണ് ഗവര്‍ണര്‍ പ്രശ്‌നമായി കാണുന്നത്. കേന്ദ്രവിരുദ്ധ സമീപനമല്ലേ ഇതെന്ന സംശയമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്.