അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരായ പരാമർശങ്ങളിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി തെലങ്കാന ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് പവൻഖേര. അസമിലെ കോടതിയെ സമീപിക്കാൻ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേൾക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്തു.
ഹിമന്ത ബിശ്വ ശർമ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുൾപ്പടെ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാക്കിസ്താനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.ഖേര വ്യാജ രേഖകൾ പുറത്തുവിട്ടത് അസം തെരഞ്ഞെടുപ്പിൽ പാക്കിസ്താന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിൻറെ തെളിവാണെന്നാണ് ബിജെപി ആരാപണം. റിനികി നൽകിയ പരാതിയിൽ അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ക്രൈം ഡിസിപി ദേബാജിത് നാഥ് പറഞ്ഞു.









