Headlines

‘15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഷവർമ ഉത്തമ ആഹാരമല്ല’; പാഴ്‌സൽ വാങ്ങുന്നവരും ശ്രദ്ധിക്കുക..!

കോഴിക്കോട് ∙ ഭക്ഷ്യ സുരക്ഷാ ചർച്ചയിൽ ഇടവിട്ടി ചർച്ച ചെയ്യുന്ന വിഭവമാണ് ഷവർമ. 19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട് പിന്നീട് ലോകം മുഴുവൻ വ്യാപിച്ച ഈ വിഭവം ഇന്ന് മലയാളികളുടെ തനത് ഭക്ഷണം പോലെ പ്രിയപ്പെട്ട ഒന്നാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറുടെ ഫെയ്സ്ബുക് പോസ്‌റ്റോടെ ഭക്ഷ്യ പ്രേമികൾക്കിടയിൽ ചൂടുള്ള ‘ചർച്ചാ വിഭവമായി’ വീണ്ടും വരികയാണ്. ‘15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഷവർമ ഉത്തമ ആഹാരമല്ല. പാഴ്‌സൽ വാങ്ങുന്നവർ 30 മിനിറ്റിനുള്ളിൽ ഭക്ഷിക്കുവാൻ ശ്രദ്ധിക്കുക’ എന്നു ബാലുശ്ശേരി കൂട്ടാലിടയിലെ സ്ഥാപനത്തിനു മുൻപിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് അസിസ്റ്റന്റ് കമ്മിഷണർ ഫെയ്സ്ബുക്കിൽ പങ്കുവച്ച് അഭിപ്രായം തേടിയത്. ഷവർമയെ മാത്രം വേട്ടയാടുന്നതു ശരിയല്ലെന്നും നമ്മുടെ നാടൻ വിഭവങ്ങളാണ് ഷവർമയേക്കാൾ വലിയ ജങ്ക്ഫുഡ് എന്നെല്ലാമാണ് അഭിപ്രായങ്ങൾ. നമ്മുടെ നാടിന്റെ കാലാവസ്ഥയനുസരിച്ച് വേഗം കേടാകുന്ന ഭക്ഷണമാണ് ഷവർമയെന്നും അതിനാൽ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അഭിപ്രായം പറയുന്നവരുമുണ്ട്.
ഷവർമ വിൽക്കുന്ന സ്ഥാപനത്തിനു മുൻപിൽ സ്വമേധയാ ഇത്തരത്തിൽ പോസ്റ്റർ ഒട്ടിച്ചതിന്റെ കൗതുകത്തിലാണ് ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുന്നത്. ഒരു ഭക്ഷണവും മോശം ഭക്ഷണമല്ല. എന്നിരുന്നാലും, തയാറാക്കുന്നതിന് ഇത്രയധികം മാനദണ്ഡങ്ങൾ പാലിക്കേണ്ട ഭക്ഷണം ഷവർമയല്ലാതെ വേറെയില്ല. തിരക്കിനനുസരിച്ച് ഇത്തരം മാനദണ്ഡങ്ങൾ പാലിച്ച് പാകം ചെയ്യാനാവാത്തതാണ് പല അപകടങ്ങൾക്കും കാരണമാവുന്നത്. നേരത്തേ തയാറാക്കുന്ന ഭക്ഷണം 2 മണിക്കൂറിലേറെ നേരം സൂക്ഷിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. പുറംനാടുകളെപോലെ ഷവർമ ഉണ്ടാക്കി സൂക്ഷിച്ചു കഴിക്കുന്നത് നമ്മുടെ നാട്ടിൽ സുരക്ഷിതമല്ല.

വിബി മാത്യു, അസി. കമ്മിഷണർ‌, ഭക്ഷ്യ‌സുരക്ഷാ വകുപ്പ്, കോഴിക്കോട്

ഷവർമയിലെ മാംസം പൂർണമായി പാകമാവാത്തതിനാലാണ് ദഹനപ്രശ്നങ്ങളും ഛർദിയും മറ്റും ഉണ്ടാവുന്നത്. തിരക്കു കൂടുതലാകുമ്പോഴാണ് പല സ്ഥാപനങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. പാകം ചെയ്യുന്ന സമയത്ത് മാംസം വേവേണ്ടതിനാവശ്യമായ നിശ്ചിത താപനില നിലനിർത്തണം. മാംസം കഴുകുന്നതു മുതലുള്ള എല്ലാ ഘട്ടങ്ങളിലും വൃത്തിക്കു പ്രാധാന്യം നൽകണം. പച്ച മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതും അപകടമാണ്. ഉപയോഗിക്കുന്ന മുട്ടയുടെ കാലാവധിയും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. മയോണൈസിന്റെ 80 ശതമാനത്തോളം ഓയിൽ ആയതിനാൽ ഓയിൽ അലർജിയുള്ളവർ മയോണൈസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം.

പി.എസ്.നജാഫിൽ, ഓപ്പറേഷൻ മാനേജർ, ഒജിൻ ബേക്‌സ്

തുടക്കകാലം മുതൽ ഷവർമയെ മാത്രം ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണമായി ഉയർത്തിക്കാണിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഷവർമയുടെ ജനപ്രിയത കാരണമാവുമിത്. ഷവർമ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. പാചക സമയത്തുള്ള വൃത്തിയും മയോണൈസ് ഉണ്ടാക്കുന്ന രീതിയിലുമെല്ലാം പ്രത്യേകം ശ്രദ്ധ കൊടുക്കണം. നഗരത്തിൽ പുതുതായി വന്ന പ്രശസ്ത സ്ഥാപനങ്ങളെല്ലാം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് എന്റെ അറിവ്. എന്നിരുന്നാലും ഇത് നമ്മുടെ സ്ഥിരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതല്ല.

അയീദ് പാലോളി, പറമ്പത്ത് (ഭക്ഷണപ്രേമി)

ഷവർമയ്ക്കു മാത്രമല്ല പല ഭക്ഷണങ്ങൾക്കും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ട്. ഷവർമയിൽ മാത്രം അപകടം കാണുന്നതിനെയാണ് മനസ്സിലാകാത്തത്. അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് പരിശോധനകൾ നടത്തി വൃത്തിയും മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണം.

സിദ്ധാർഥ് കെ.നായർ, പന്തിരിക്കര, കോഴിക്കോട് (ഭക്ഷണപ്രേമി)