ശബരിമല സ്വർണപ്പാളി കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. സൈബർ പൊലീസ് അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടും.

2019 ൽ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് സെക്യൂരിറ്റി ഓഫിസർ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താല്‍പര്യം അറിയിച്ചു കൊണ്ടുള്ളതായിരുന്നു മെയിൽ.

അതേസമയം, പ്രത്യേക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. സത്യം ഒന്നൊന്നായി പുറത്ത് വരണം കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കും സത്യം പുറത്ത് വരണമെന്നാണ് സർക്കാരിനുള്ളതെന്നും മന്ത്രി പ്രതികരിച്ചു.

1999 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികൾ 2019 ൽ എങ്ങനെ ചെമ്പായി എന്ന ചോദ്യം പലതവണ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ മഹസറിൽ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 42 കിലോ ഉണ്ടായിരുന്ന സ്വർണം 32 കിലോ ആയി മാറുമ്പോൾ അത് ആവിയായി പോകാൻ പെട്രോൾ ആണോ എന്ന വിമർശനവും കോടതി ഉയർത്തിയിരുന്നു.