ബൗണ്ടറിക്കരികെ പുഷ് അപ് അടിച്ചും ഡാന്‍സ് കളിച്ചും അര്‍ഷ്ദീപ് സിംഗ്; ആവേശം ഏറ്റെടുത്ത് കാണികളും

ഞായറാഴ്ച കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ-എ, ഓസ്‌ട്രേലിയ-എ ടീമുകള്‍ തമ്മിലുള്ള മൂന്നാം ഏകദിന മത്സരം പുരോഗമിക്കവെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗിന്റെ കുസൃതികള്‍ കാണികളെ നന്നേ രസിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് പുഷ്-അപ്പുകള്‍ ചെയ്തും ചില നൃത്തച്ചുവടുകള്‍ വെച്ചും ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ കാണികളെ നന്നായി രസിപ്പിച്ചു. ആരാധകരുമായി അദ്ദേഹം ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

നേരത്തെ ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ പേസ് ജോഡികളായ അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും ചേര്‍ന്ന് ആറ് വിക്കറ്റ് കൊയ്തതോടെ തുടക്കത്തില്‍ തന്നെ കംഗാരുപട തകര്‍ന്നു. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് 75 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയപ്പോള്‍ ലിയാം സ്‌കോട്ടിനൊപ്പം എഡ്വേര്‍ഡ്‌സ് ഏഴാം വിക്കറ്റില്‍ 152 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 64 പന്തില്‍ നിന്ന് ഒരു ഫോറും ആറ് സിക്‌സറുകളുമുള്‍പ്പെടെ 73 റണ്‍സാണ് ലിയാം സ്‌കോട്ട് നേടിയത്. സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ കൂപ്പര്‍ കോണോളി 49 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സറും ഉള്‍പ്പെടെ 64 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 49.1 ഓവറില്‍ 316 റണ്‍സായിരുന്നു ഓസ്‌ട്രേലിയന്‍ സമ്പാദ്യം. അതേ സമയംപരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 317 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ആവേശകരമായ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഓപ്പണറായി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 68 പന്തില്‍ നിന്ന് 102 റണ്‍സ് നേടി വിജയത്തിലേക്ക് അടുപ്പിച്ചു. ഒപ്പം ശ്രേയസ് അയ്യരും റിയാന്‍ പരാഗും 62 റണ്‍സ് വീതം നേടി പരമ്പര ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.

യുഎഇയില്‍ നടന്ന ഏഷ്യ കപ്പിലും അര്‍ഷ്ദീപ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പാകിസ്ഥാനുമായുള്ള ഫൈനല്‍മത്സരത്തിലും ഒമാനുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും താരത്തിന്റെ പ്രകടനം വേറിട്ടതായി. ഒമാനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ച അര്‍ഷ്ദീപ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് മത്സരങ്ങളിലും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.