Headlines

‘അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ തെറ്റില്ല; കൊടുക്കുമ്പോൾ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല’; ശ്രീകുമാരൻ തമ്പി

വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ തെറ്റില്ല. ഒന്നര കോടി കൊടുക്കുമ്പോൾ അതിന് അവർ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. സ്ത്രീകളേയും ദളിത് വിഭാഗങ്ങളേയും അടൂർ ഗോപാലകൃഷ്ണൻ അപമാനിച്ചിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

സിനിമ തമാശയല്ല, അതിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകണം. അവർക്ക് ഒരു മാസത്തെ ട്രെയിനിങ് കൊടുത്തതിന് ശേഷം അവരെ പണം എടുക്കാൻ നിയോഗിക്കുന്നത് ആണ് ശരിയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. അടൂർ സിനിമ രംഗത്തെ വളരെ വലിയ ആൾ ആണ്. ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിൽ ആണ് അദേഹമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. മാധ്യമങ്ങളാണ് വിഷയം വഷളാക്കിയതെന്ന് അദേഹം പറഞ്ഞു. നാല് സിനിമകളും താൻ കണ്ടുവെന്നും ഒന്നിലും ഒന്നരക്കോടി രൂപയുടെ പ്രൊഡക്ഷൻ ക്വാളിറ്റി കണ്ടില്ലെന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. അതിനാൽ അടൂർ ഉന്നയിച്ച വിമർശനം ശരിയാണ്. പണം നൽകുന്നവർക്ക് പരിശീലനം നൽകണമെന്നാണ് അടൂർ ഉദ്ദേശിച്ചതെന്ന് അദേഹം പറഞ്ഞു.

അതേസമയം അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തിയത് മര്യാദകേടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. പുഷ്പവതി ഇടക്ക് കേറി അഭിപ്രായം പറഞ്ഞത് അറിവില്ലായ്മായാണ്. പുഷ്പവതി ആരാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോൾ തന്റെ അറിവു കേട് കൊണ്ടായിരിക്കും അതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരു നാടൻ പാട്ടുകാരി ആണെന്നാണ് അറിവ്. 26 പടം നിർമിച്ച പ്രൊഡ്യൂസർ എന്ന നിലയിൽ ആണ് സംസാരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ പുഷ്പവതി ഉണ്ടോയെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു.

സിനിമാ വ്യവസായത്തെ പൂർണമായും നിയന്ത്രിക്കാൻ സർക്കാരിന് സാധ്യമല്ലെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. കോടികൾ മുടക്കുന്ന വ്യവസായത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല. സിനിമാനയത്തിൽ വലിയ സ്വപ്നം വേണ്ട. ഒന്നരക്കോടി നൽകിയിട്ട് സിനിമ മോശമാണെന്ന് മന്ത്രി പറയുമോയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. ഹേമ കമ്മിറ്റി കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ആരോപണം നടത്തിയവർ തന്നെ അത് പിൻവലിച്ചെന്ന് അദേഹം പറഞ്ഞു. സിനിമാനയത്തിൽ വലിയ സ്വപ്നം വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.