Headlines

കരൂർ അപകടത്തിന് മുൻപ് വിജയ്‌ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്; ആസൂത്രിതമെന്ന് TVKയുടെ പരാതി

കരൂർ അപകടത്തിന് മുൻപ് ടിവികെ അധ്യക്ഷൻ വിജയ്‌‌യ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. വിജയ്ക്ക് പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. പരിപാടിയിൽ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. നാളെ കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

വിജയ്‌യുടെ തലയുടെ സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അത് തട്ടിമാറ്റാൻ ശ്രമികുന്നതും ദൃശ്യങ്ങളിൽ കാണാം. ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവാവാണ് ചെറുപ്പെറിയുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനിടെ കരൂർ ദുരന്തത്തിൽ സിബിഐ അന്വഷണം വേണമെന്ന ആവശ്യത്തിൽ ടിവികെയിൽ ഭിന്നത. ജനറൽ സെക്രട്ടറിമാരായ എൻ ആനന്ദിനും, ആദവ് അർജുനയ്ക്കുമിടയിലാണ് ഭിന്നതയുള്ളത്.

ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം വിജയ്‍യ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനോട് വിശദീകരണം തേടി. അപകടത്തിൽ വിജയ്‌ക്കെതിരെ ഉടൻ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്.

കരൂർ ദുരന്തത്തിൽ തന്റെ നേതൃത്വത്തിൽ ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം ഡിഎംകെ നേതാവ് സെന്തിൽ ബാലാജി തള്ളിയിരുന്നു. കൃത്യമയത്ത് വിജയ് എത്തിയിരുന്നെങ്കിൽ അപകടമുണ്ടാകുമായിരുന്നില്ലെന്ന പറഞ്ഞ സെന്തിൽ ബാലാജി റാലിയിൽ സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും ആരോപിച്ചു.