നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെവിട്ടത്. മഞ്ചേരി കോടതിയുടെ ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി

പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരി 10നാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയുടെ മൃതദേഹം കണ്ടെത്തുന്നത്

ഫെബ്രുവരി അഞ്ച് മുതലാണ് രാധയെ കാണാതായത്. തുടർന്ന് 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ കോൺഗ്രസ് ഓഫീസ് അടിച്ചുവാരാനെത്തിയ രാധയെ പത്ത് മണിയോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിലിട്ട് ഷംസുദ്ദീന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കുളത്തിൽ ബിജു ഉപേക്ഷിക്കുകയായിരുന്നു

രാധായുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തിയിരുന്നു. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചു കളയുകയും ചെരുപ്പ് ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു