കൽപറ്റ ∙ തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ചു ജില്ലയിൽ കവർച്ചാസംഘം സജീവം. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ടാണു മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചയ്ക്കായി തസ്കരസംഘം രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ പരാതികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളും ഓണക്കാല കച്ചവടകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു മാലപൊട്ടിക്കൽ സംഘം ഇറങ്ങാനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് അറിയിച്ചു. സ്ത്രീ യാത്രക്കാർ ഏറെയുള്ള കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന മോഷ്ടാക്കളുമുണ്ട്. അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നു.
വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വച്ച് 80 വയസ്സുള്ള സ്ത്രീയുടെ 1.45 പവൻ വരുന്ന മാലയും കഴിഞ്ഞയാഴ്ച ഉച്ചയോടെ കൊളഗപ്പാറയിൽനിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുകാരിയുടെ 2 പവൻ മാലയും കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുകാരിയുടെ 2 പവൻ മാലയും സംഘം കവർന്നിട്ടുണ്ട്. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണു പ്രായമായവരെ ലക്ഷ്യമിട്ടു മോഷ്ടാക്കൾ കറങ്ങുന്നത്.
എളുപ്പത്തിൽ ഓപ്പറേഷൻ നടത്താനാകുമെന്നതും റിസ്ക് കുറവാണെന്നതുമാണു പ്രായമായവരെ കേന്ദ്രീകരിച്ചു മോഷണം നടത്താൻ പ്രതികളെ പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.
സൂക്ഷിക്കുക!!
ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോൺ, പഴ്സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മാസ്ക് ധരിച്ചും മറ്റും സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ കൂടുതൽ ജാഗ്രത പാലിക്കുക. ഉടൻ അടുത്തുള്ള കടയിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ മാറുക. സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കുക. അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന നമ്പറിൽ പോലീസ് സഹായം തേടുക.







