എ.ആർ നഗർ ബാങ്കിൽ കൂട്ട സ്ഥലമാറ്റം: സാധാരണ നടപടിയെന്ന് സെക്രട്ടറി

വേങ്ങര: എ. ആർ നഗർ ബാങ്കിലെ കൂട്ട സ്ഥലമാറ്റം സാധാരണ നടപടി മാത്രമെന്ന് ബാങ്ക് സെക്രട്ടറി വിജയ്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്ഥലം മാറ്റം മാത്രമാണിതെന്നും അദ്ദേഹം  പറഞ്ഞു.

സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രധാന തസ്തികയിലുള്ളവർ ഒഴികെ ബാക്കിയുള്ളവരെയാണ് എ. ആർ. നഗറിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയത്. ക്രമക്കേട് ആരോപണമുയർന്ന ബാങ്കിൽ മുൻ സെക്രട്ടറിയും നിലവിൽ അഡ്മിനിസ്ട്രേറ്ററുമായ വി.കെ ഹരികുമാറിനെതിരെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയവർക്കും സ്ഥലംമാറ്റം നൽകിയതായാണ് വിവരം.

സഹകരണ രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് സ്ഥലം മാറ്റമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം. രണ്ടുവർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് ജോലിചെയ്യുന്നവരെ മറ്റു ബ്രാഞ്ചുകളിലേക്ക് മാറ്റണമെന്ന നിർദേശമനുസരിച്ചാണ് സ്ഥലംമാറ്റമെന്നും ഇത് തുടരുമെന്നും അറിയുന്നു.

എ.ആർ.നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു.