കണ്ണൂരിലും കൊല്ലത്തും ഐടി പാർക്കുകൾ; സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകളും സ്ഥാപിക്കും

 

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു.

പ്രധാന പ്രഖ്യാപനങ്ങൾ

വർക്ക് നിയർ ഹോം പദ്ധതി പ്രോത്സാഹിപ്പിക്കും. പദ്ധതിക്കായി 50 കോടി വകയിരുത്തി. അഭ്യസ്ഥ വിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കും.

കൊല്ലത്തും കണ്ണൂരിലുമായി പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. സ്ഥലമേറ്റെടുക്കാൻ ആയിരം കോടി വകയിരുത്തി. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമാണം ആരംഭിക്കും. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും

സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കും. ആയിരം കോടി ചെലവഴിച്ച് മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കും. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാം.

തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി രൂപ വകയിരുത്തി

മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കാൻ പദ്ധതി. ഗവേഷണത്തിന് രണ്ട് കോടി വകയിരുത്തി. ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ

പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി വകയിരുത്തി. അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും. ഇതിനായി 175 കോടി വകയിരുത്തി. മൂല്യവർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി. ഭൂപരിഷ്‌കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും. റബർ സബ്‌സിഡിക്ക് അഞ്ഞൂറ് കോടി.

തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും. സംസ്ഥാനത്തെ അമ്പത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സോളാറാക്കി മാറ്റും. വീടുകളിൽ സോളാർ പാനൽ വെക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്.

നദികളിലെയും ഡാമുകളിലെയും മണൽ വാരാൻ പദ്ധതി. വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി. അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി. ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി. ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു.