തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75 ശതമാനത്തിലേറെ പോളിംഗ്; ആദ്യഘട്ട പോളിംഗിനെ മറികടന്നു

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. 75.41 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളിൽ ഇനിയും മാറ്റം വന്നേക്കാം. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്

കോട്ടയത്ത് 73. 31 ശതമാനവും എറണാകുളത്ത് 76.05 ശതമാനവും തൃശ്ശൂരിൽ 74.03 ശതമാനവും പാലക്കാട് 76.86 ശതമാനവും വയനാട് 78.62 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട വോട്ടെടുപ്പിനേക്കാൾ കൂടുതൽ പേർ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തു. ആദ്യഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർ അവസാന മണിക്കൂറിൽ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു.