ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

 

30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂർ, എറണാകുളം ആലുവ, ഇടുക്കി, തൊടുപുഴ, കൊല്ലം, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട്, മലപ്പുറം തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പാലക്കാട്, പത്തനംതിട്ട കോഴഞ്ചേരി, തൃശൂർ വടക്കാഞ്ചേരി, വയനാട് മാനന്തവാടി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ ജനറൽ ആശുപത്രി, എറണാകുളം മൂവാറ്റുപുഴ, കോഴിക്കോട്, കണ്ണൂർ തലശേരി, കാസർഗോഡ്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മലപ്പുറം മഞ്ചേരി, പത്തനംതിട്ട, അടൂർ, തൃശൂർ, ഇരിങ്ങാലക്കുട, വയനാട് കൽപ്പറ്റ എന്നീ ജനറൽ ആശുപത്രികളിലുമാണ് ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നത്.