ദിലീപിന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചത് മുൻ ഇൻകം ടാക്‌സ് ഓഫീസർ

ഫോണിലെ ഡാറ്റ നശിപ്പിക്കാൻ മുംബൈയിലെ ലാബ് ഡയറക്ടറെ ദിലീപിന് പരിചയപ്പെടുത്തിയത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ. മുൻ ഇൻകം ടാക്‌സ് അസി. കമ്മീഷണറായ വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിനെ സഹായിച്ചത്. അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിൻസെന്റ് പറഞ്ഞു

അതേസമയം ദിലീപിന്റെ ഫോണുകളിലെ ഡാറ്റ നീക്കിയ മുംബൈയിലെ ലാബിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തെളിവുകളാണ് ശേഖരിച്ചത്.

ആറ് ഫോണുകളിലെയും വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്‌കിലേക്ക് ലാബിൽ നിന്ന് മാറ്റിയിരുന്നു. ഇതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. തെളിവുകൾ നശിപ്പിച്ച സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.